Thursday, July 19, 2007

മഹേഷും ചില ഓര്‍മ്മകളും...

എനിക്കൊരു കൂട്ടുകാരനുണ്ട്, പേര്.. തല്‍ക്കാലം നമുക്കവനെ മഹേഷ് എന്നുവിളിക്കാം. എന്റെ കൂടെ മുമ്പ് ജോലിചെയ്‌തിരുന്നവന്‍. ഇപ്പോള്‍ ഭാര്യയും കുഞ്ഞുമായി ഒരു വിദേശരാജ്യത്ത് സ്ഥിരതാമസമാക്കിയവന്‍. ദീപയുടെ ഇട്ടന്‍സിന്റെ കഥ വായിച്ചപ്പോള്‍ അവനെക്കുറിച്ചും എഴുതിയാലോയെന്ന് തോന്നി. അതുകൊണ്ടെഴുതുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ ഇതിലെ കഥാപാത്രങ്ങളുടെ പേരൊക്കെ ഒന്ന് മാറ്റിയിട്ടുണ്ട്.

ഞാന്‍ ആ കമ്പനിയില്‍ വരുന്നതിനു് വളരെ മുമ്പുതന്നെ മഹേഷ് അവിടെ ഉണ്ടായിരുന്നു. കമ്പനി വക അപ്പാര്‍ട്ട്മെന്റില്‍ ഒരുമിച്ചുള്ള താമസം മൂലം ഞാനും മഹേഷുമായി നല്ല അടുപ്പത്തിലുമായിരുന്നു. മഹേഷിനെപ്പറ്റി എഴുതാനാണെങ്കില്‍ കുറെയേറെയുണ്ട്. ഇതില്‍ ചിലതൊക്കെ ചിരിക്കാന്‍ വക നല്‍കുന്നവയെങ്കിലും മറ്റുചിലത് മനസ്സിനെ നൊമ്പരപ്പെടുത്താന്‍ പര്യാപ്തമായവയുമായിരുന്നു. ഓരോന്നായി പറയാം.

• ഹരിമുരളീരവം

“ആറാം തമ്പുരാന്‍” റിലീസായ സമയം. ഹരിമുരളീരവമൊക്കെ കേട്ട് സംഗീതം തലയ്‌ക്ക് പിടിച്ച മഹേഷിനും ഒരാഗ്രഹം. എന്തുകൊണ്ട് തനിക്കും സംഗീതം പഠിച്ചുകൂടാ..? ഈ മോഹവുമായി ചെന്നുകേറുവാനായി സിംഹത്തിന്റെ മടയൊന്നും അടുത്തില്ലാത്തതിനാല്‍, ആരോ പറഞ്ഞതനുസരിച്ച് അതിരാവിലെ സാധകം ചെയ്‌ത് സ്വയം പഠിക്കുവാന്‍ തന്നെ ആശാന്‍ തീരുമാനിച്ചു. മിക്കവാറും വളരെ വൈകി ഓഫീസിലിരുന്നും ചില ദിവസങ്ങളില്‍ അവിടെ തന്നെ കിടന്നുറങ്ങിയും ശീലിച്ചിരുന്നതുകൊണ്ട് ഈയുള്ളവന് മഹേഷിന്റെ സംഗീതപഠനം ആസ്വദിക്കുവാന്‍ വളരെ കുറച്ച് അവസരങ്ങളേ കിട്ടിയിരുന്നുള്ളൂ. ദോഷം പറയരുതല്ലോ, ലെവന്‍ പാടാന്‍ തുടങ്ങിയാല്‍ ഇന്നേവരെ ഒരു സീരിയല്‍ പോലും കാണാത്ത, സീരിയല്‍ കണ്ടു് മൂക്കും പിഴിഞ്ഞിരിക്കുന്ന പെണ്ണുമ്പിള്ളയെ വഴക്കുപറയുന്ന, അയല്‍‌പക്കത്തെ ചേട്ടന്മാര്‍ പോലും ടി.വി. ഫുള്‍ വോളിയത്തിലിട്ട് സീരിയല്‍ കാണും..! ലെവന്റെ താളബോധമാണെങ്കില്‍ പറയുകയും വേണ്ട, കൂട്ടുകാര്‍ ചേര്‍ന്ന് ഒരുമിച്ച് കൈകൊട്ടി ഒരു പാട്ട് പാടിയാല്‍ കൂടെയുള്ള മറ്റാരെക്കാലും അഞ്ചാറ്‌ കൊട്ടെങ്കിലും കൂടുതല്‍ മഹേഷ് കൊട്ടിയിരിക്കും..! അഞ്ചാറ് കൊട്ട് കൂടുതല്‍ കൊട്ടിയാലെന്താ, കുറഞ്ഞുപോയീന്ന് ആരും കുറ്റം പറയില്ലല്ലോ..!

ആയിടയ്‌ക്ക് ഒരു ദിവസം രാത്രി വല്ലാതെ വൈകി ഓഫീസിലിരിക്കേണ്ടിവന്നതുകൊണ്ട് എന്റെ പ്രൊജക്റ്റ് ലീഡര്‍ ദേവേട്ടന് സ്വന്തം വീട്ടിലേക്ക് പോകാന്‍ സാധിച്ചില്ല. കമ്പനിയില്‍ കിടന്നുറങ്ങാമെന്നുവെച്ചാല്‍ ആശാന് കൊതുകുകടി കൊണ്ടൊന്നും അങ്ങനെ ശീലമില്ല താനും. സാരമില്ല, കമ്പനിയുടെ അപ്പാര്‍ട്ട്മെന്റുണ്ടല്ലോ എന്നുകരുതി നട്ടപ്പാതിരയ്‌ക്ക് നേരെ എന്റെ കൂടെ അപ്പാര്‍ട്ട്മെന്റിലേക്ക് വിട്ടു. മഹേഷ് ഉറങ്ങാനൊരുങ്ങുമ്പോഴാണ് ആശാന്റെ ആഗമനം. ഇനി ദേവേട്ടനെപ്പറ്റിയും രണ്ടുവാക്ക്. നല്ല സംഗീതബോധമുള്ള, ഗിറ്റാറും വയലിനും അത്യാവശ്യം കീബോര്‍ഡും വലിയ കുഴപ്പമില്ലാതെ കൈകാര്യം ചെയ്യാനറിയാവുന്ന ഒരു പാ‍വം മനുഷ്യന്‍. മഹേഷിന് ആനന്ദലബ്‌ധിക്കിനിയെന്തുവേണം..? സംഗീതബോധമില്ലാത്ത ആരും കൂടെയില്ലാത്തതിന്റെ വിഷമം അവനല്ലേ അറിയൂ..! ഒരു ദിവസമെങ്കില്‍ ഒരു ദിവസം, സംഗീതം ആസ്വദിക്കാന്‍ കഴിയുന്ന ഒരാളെ കൂടെ കിട്ടിയല്ലോ..! നാളത്തെ സാധകം തകര്‍ക്കണം. മഹേഷ് മനസ്സിലുറപ്പിച്ചു.

പിറ്റേന്ന് അതിരാവിലെ നാലുമണിയോടുകൂടി മഹേഷ് സാധകകലാപരിപാടികള്‍ തുടങ്ങി. രാവിലെ കുളിച്ചുകുറിയിട്ട്, കിടക്കപ്പായയില്‍ ചമ്രം പടിഞ്ഞിരുന്ന് സരസ്വതിയെ മനസ്സില്‍ ധ്യാനിച്ച് തുടങ്ങി...

“ആ‍ാ...........ആ... ആ... ആ... ആ...”

ആദ്യം നീട്ടിയൊരു ആ. അതിനുസപ്പോര്‍ട്ടായി പിറകെ തലങ്ങും വിലങ്ങും ഒരു മൂന്നുനാലെണ്ണം കൂടി. ഒരു വഴിക്ക് പോകുവല്ലേ, ഇരിക്കട്ടെ എന്നുകരുതിക്കാണും..! ഇടതുകൈകൊണ്ട് തുടയില്‍ താളമൊക്കെ പിടിച്ച് വലതുകൈ കൊണ്ട് , ഈച്ചയാട്ടുന്നതുപോലെയും തട്ടുകടക്കാരന്‍ ഓം‌ലെറ്റ് മറിച്ചിടുന്ന പോലെയും കൊതുകിനെ കൈനീട്ടിപ്പിടിക്കുന്നതുപോലെയുമൊക്കെയുള്ള അംഗവിക്ഷേപങ്ങളോടെയാണ് സാധകം. അധികനേരം കഴിഞ്ഞില്ല, ദേവേട്ടന്‍ കിടന്നിരുന്ന മുറിയുടെ വാതില്‍ പതിയെ തുറന്നു. മഹേഷ് കാത്തിരുന്നതും അതുതന്നെ. ദേവേട്ടന്‍ വാതില്‍പ്പടിയില്‍ ചാരി, ഒരു കൈ എളിയില്‍ കുത്തി, ഓടക്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്‌ണനെപ്പോലെ കാലുകള്‍ പിണച്ചുവെച്ച് നിന്ന്‌, മറുകൈ കൊണ്ട് താടിയും തടവി സാധകം ആസ്വദിച്ചുതുടങ്ങി. മഹേഷിന് ഉത്സാഹമേറി. ഈച്ചയാട്ടലും കൊതുകുപിടുത്തവുമൊക്കെ വേഗത്തിലായി, അകമ്പടിയായി വന്നിരുന്ന ‘ആ’യുടെ കൂടെ സാരിയും ഗാമയുമൊക്കെ വന്നുതുടങ്ങി. ഇത്തിരി നേരം കഴിഞ്ഞ് മഹേഷ് ഒന്നുനിര്‍ത്തി എങ്ങനെയുണ്ട് എന്ന അര്‍ത്ഥത്തില്‍ ദേവേട്ടനെ ഒന്ന് നോക്കി. മഹേഷിനെത്തന്നെ നോക്കിനില്‍ക്കുന്ന ദേവേട്ടന്റെ മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ല. ഇത്തിരി കഴിഞ്ഞ് സാധകത്തിന്റെ രണ്ടാംഭാഗത്തിനായി തയ്യാറെടുത്തുവരുന്ന മഹേഷിനെ ദേവേട്ടന്‍ കൈകാട്ടി വിളിച്ചു. മഹേഷ് ഓടി അടുത്തുചെന്നു.

“അതേയ്, മഹേഷേ... മഹേഷ് പാടുമ്പോള്‍ ഇങ്ങനെ ഒറ്റക്കിരുന്ന് പാടരുത്. ഇതൊക്കെ റെക്കോര്‍ഡ് ചെയ്‌തുവെക്കൂ...!”
“അത്... ദേവേട്ടാ... ഞാന്‍...” ഹൃദയത്തില്‍ നിന്നും പുറത്തുവന്ന ആ പ്രശംസയില്‍ മഹേഷ് ഗദ്‌ഗദകണ്ഠനായി... ഒന്ന് മുരടനക്കി കണ്ഠശുദ്ധി വരുത്തി മഹേഷ് മനസിലോര്‍ത്തു, അപ്പോള്‍ സംഗീതം ആസ്വദിക്കുവാന്‍ കഴിവുള്ളവരും ഉണ്ട്...!

ദേവേട്ടന്‍ തുടര്‍ന്നു...

“ഇതൊക്കെ റെക്കോര്‍ഡ് ചെയ്‌ത് വെച്ചിട്ട്, ഒറ്റയ്‌ക്കിരിക്കുമ്പോള്‍ ഹെഡ്‌ഫോണും വെച്ച് നീ തന്നെ കേട്ടുനോക്കണം..”

ഇതോടുകുടി ദേവേട്ടന്റെ ഭാവം മാറി. കുറച്ചുകൂടി ഉറക്കെ, മുഖമൊക്കെ ചുവപ്പിച്ച് മഹേഷിനെ തറപ്പിച്ച് നോക്കി, ചൂണ്ടുവിരല്‍ അവന്റെ കണ്ണിനുനേരെ ഉയര്‍ത്തിപ്പിടിച്ച് ദേവേട്ടന്‍ തുടര്‍ന്നു.

“എന്നാലേ ബാക്കിയുള്ളവരോട് ചെയ്യുന്ന ദ്രോഹമെന്താണെന്ന് നീയൊക്കെ അറിയൂ...! പോയിക്കെടന്നുറങ്ങാന്‍ നോക്കെടാ..! ഒരു മുത്തുസ്വാമിദീക്ഷിതര്‍ വന്നിരിക്കുന്നു..! നട്ടപ്പാതിരയ്‌ക്ക് ചെവിതലകേള്‍പ്പിക്കേലെന്ന് വെച്ചാല്‍...?”

ഇതും പറഞ്ഞ് ദേവേട്ടന്‍ വെട്ടിത്തിരിഞ്ഞ് സ്വന്തം മുറിയിലേക്ക് പോയപ്പോള്‍ പിറകില്‍ കൊട്ടിയടയ്‌ക്കപ്പെട്ടത് ആ മുറിയുടെ വാതില്‍ വാതില്‍ മാത്രമായിരുന്നില്ല, ഒരു പക്ഷെ, നാളെ സംഗീതലോകത്തിന് ഒരു വാഗ്‌ദാനമായേക്കാവുന്ന ഒരുവന്റെ സംഗീതലോകത്തേയ്‌ക്കുള്ള വാതായനങ്ങള്‍ കൂടിയായിരുന്നു..!

• ലേഡീസ് സീറ്റ്

അങ്ങനെ സംഗീതപഠനമൊക്കെ നിര്‍ത്തി മഹേഷ് അടങ്ങിയൊതുങ്ങി കഴിയാന്‍ തുടങ്ങി. ഒരിക്കല്‍ ആശാന്‍ ഇത്തിരി ദൂരെയുള്ള ഒരു ബന്ധുവീട്ടിലേക്ക് യാത്ര പോവുകയായിരുന്നു. ബസ്സില്‍ കയറി നോക്കിയപ്പോള്‍ സീറ്റെല്ലാം ഫില്ലായി. ആകെ ഒരു സീറ്റുണ്ട്, അതൊരു ലേഡീസ് സീറ്റ്. മാത്രവുമല്ല, രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ നിലവില്‍ ഒരു പെണ്‍‌കുട്ടി ഇരിക്കുന്നുമുണ്ട്. ബസ്സിലെ ബാക്കി യാത്രക്കാരൊക്കെ ഇരിക്കുകയാണ്. മഹേഷ് ആ ഒഴിവുള്ള സീറ്റിന്റെയരികില്‍ കുറച്ചുനേരം ചുറ്റിപ്പറ്റി നിന്നു. എന്നിട്ട് ആ പെണ്‍കുട്ടിയെ ആകമാനമൊന്ന് നോക്കി. ഏതോ ജ്വല്ലറിയുടെ പരസ്യമെന്നവണ്ണം കയ്യിലും കഴുത്തിലുമൊക്കെ സ്വര്‍ണ്ണം വാരിപ്പൂശിയ ഒരു പെണ്‍‌കുട്ടി. കല്യാണം കഴിഞ്ഞിട്ട് അധികകാലമായില്ലെന്ന് തോന്നുന്നു. മഹേഷിന്റെ തുടരെത്തുടരെയുള്ള നോട്ടം കണ്ടിട്ടാവണം ആ കുട്ടി പിറകിലേക്കൊന്ന് തിരിഞ്ഞുനോക്കി. ഇത്തിരി മാറി ആരോടോ വര്‍ത്തമാനം പറഞ്ഞുകൊണ്ട് പിറകിലിരുന്ന ആ കുട്ടിയുടെ ഭര്‍ത്താവ് മഹേഷിനോട് കൈകൊണ്ട് ആംഗ്യം കാണിച്ചു, താനവിടെ ഇരുന്നോളൂ എന്ന അര്‍ത്ഥത്തില്‍. ഒരു ദീര്‍ഘശ്വാസത്തോടെ മഹേഷ് അവിടിരുന്നു.

പെണ്‍കുട്ടിയാണെങ്കില്‍, കാണാന്‍ വലിയ തരക്കേടൊന്നുമില്ലാത്ത കൊച്ച്. സീറ്റിലിരുന്നെങ്കിലും മഹേഷ് ഇടയ്‌ക്കിടെ അവളെ നോക്കിക്കൊണ്ടിരുന്നു. മഹേഷിന്റെ നോട്ടത്തെക്കുറിച്ച് രണ്ടുവാക്കുകൂടി പറഞ്ഞോട്ടെ. മഹേഷിന്റെ നോട്ടം കൂട്ടുകാരുടെയിടയില്‍ കുപ്രസിദ്ധമാണ്. ഒളിഞ്ഞുനോട്ടമൊന്നുമില്ലാത്ത ഒരു ശുദ്ധനാണ് മഹേഷ്. നോക്കണമെന്ന് തോന്നിയാല്‍ നേരെ നോക്കും. അവന്റെ നോട്ടം കണ്ടാല്‍ ആമ്പിള്ളേര്‍ പോലും ഷര്‍ട്ടിന്റെ കോളര്‍ ഒന്ന് വലിച്ച് നേരെയിടും. ഇമ്മാതിരി നോട്ടമാണ് ആ പെണ്‍‌കുട്ടിയേയും നോക്കിക്കൊണ്ടിരുന്നത്. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അസ്വസ്ഥതയോടുകൂടി പെണ്‍‌കുട്ടി ഇടയ്‌ക്കിടെ പിറകിലേക്ക് തിരിഞ്ഞുനോക്കിത്തുടങ്ങി. ഇതൊക്കെ മഹേഷ് കാണുന്നുണ്ടായിരുന്നെങ്കിലും വലിയ കാര്യമാക്കിയില്ല. അല്‍പ്പസമയം കഴിഞ്ഞ് പെണ്‍‌‌കുട്ടി ഒന്ന് വെട്ടിത്തിരിഞ്ഞ് പിറകിലേക്ക് നോക്കിയതും പിറകില്‍ നിന്ന് കൈകൊട്ടുന്നൊരു ശബ്‌ദം കേട്ടു.

“എടോ, താനിങ്ങുപോരേ... ഇവിടിരുന്നോ..! ഞാനവിടെ ഇരുന്നോളാം..!”

അതെ, പെണ്‍‌കുട്ടിയുടെ കെട്ടിയവനാണ്. മഹേഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍, കൂട്ടുകാരനോ മറ്റോ ആയി അവിടെ നടത്തിക്കൊണ്ടിരുന്ന അയാളുടെ സംസാരം അവസാനിച്ചതുകൊണ്ട്, ഇനി ഭാര്യയുടെ കൂടെത്തന്നെ ഇരിക്കമെന്നുകരുതിയാണ് അയാള്‍ അങ്ങനെ പറഞ്ഞത്. പക്ഷെ, ഇത്തിരി വിളറിയ മുഖവുമായി എഴുന്നേറ്റ് പിറകിലേക്ക് നടന്നുപോകുന്ന മഹേഷിനെ കണ്ട് ബസ്സിലെ മറ്റുയാത്രക്കാര്‍ അടക്കം പറഞ്ഞതും ചിരിച്ചതുമെന്തിനാണാവോ..?

• മണ്ണും ചാരി നിന്നവന്‍

ആയിടയ്‌ക്കാണ് ജേക്കബ് എന്നൊരു കക്ഷി പുതുതായി കമ്പനിയില്‍ ജോയിന്‍ ചെയ്‌തത്. ഈ ജേക്കബ്ബും ഈയുള്ളവനും ഐശ്വര്യ എന്നൊരു കുട്ടിയും ഒരുമിച്ച് ഒരു പ്രൊജക്റ്റിലായിരുന്നു കുറെ കാലം. ഏതാണ്ട് രണ്ടുവര്‍ഷത്തോളം. എന്നും രാവിലെ കസ്റ്റമര്‍ സൈറ്റിലേക്ക് മൂന്നുപേരും പോകും. വൈകിട്ട് ഒരുമിച്ച് തിരിച്ചുവരും. ഐശ്വര്യയെക്കുറിച്ചും രണ്ടു് വാക്ക്. മഹേഷിന്റെ പഴയ ക്ലാസ്‌മേറ്റായിരുന്ന ഐശ്വര്യ, പഠനമൊക്കെ കഴിഞ്ഞ് വീട്ടില്‍ വെറുതെ പരദൂഷണവും പറഞ്ഞിരിക്കുമ്പോഴാണ് മഹേഷ് താന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ഒരു ജോലി തരപ്പെടുത്തിത്തരാമെന്ന് ഓഫര്‍ കൊടുക്കുന്നത്. കമ്പനിയില്‍ ഒരു വേക്കന്‍സി വന്നപ്പോള്‍ മഹേഷ് ഐശ്വര്യയുടെ കാര്യം പറയുകയും, മഹേഷിന്റെ സീനിയോരിറ്റിയും ജോലിയിലെ സാമര്‍ത്ഥ്യവും കാരണം മഹേഷ് നിര്‍ദ്ദേശിക്കുന്ന ഒരാളെ കമ്പനിയ്‌ക്ക് അത്രയെളുപ്പം തഴയാന്‍ സാധിക്കാത്തതുകൊണ്ട് ഐശ്വര്യയെ കമ്പനിയില്‍ ജോലിക്കെടുക്കുകയും ചെയ്‌തു.

നന്നായി സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു ഐശ്വര്യ. സിസ്റ്റം സ്റ്റഡി എന്ന പേരില്‍ നടത്തിയിരുന്ന ഡിസ്‌ക്കഷനും സോഫ്റ്റ്വെയര്‍ ഡിസൈനുമൊക്കെ പലപ്പോഴും ജേക്കബ്ബും ഐശ്വര്യയും തമ്മിലുള്ള ഒച്ചപ്പാടിലും ബഹളത്തിലുമായിരുന്നു അവസാനിച്ചിരുന്നത്. ഈയുള്ളവന്റെ റോള്‍ ഇരുവരുടേയുമിടയില്‍ മാധ്യസ്ഥം പറയുക എന്നതിലേക്ക് എപ്പോഴോ മാറ്റപ്പെട്ടു. ജേക്കബ്ബാണെങ്കില്‍ സംശയത്തിന്റെ ആശാന്‍. പെട്രോള്‍ വില കൂടിയാല്‍ സമൂഹത്തിലെ അത്താഴപ്പട്ടിണിക്കാരനെ അതെങ്ങനെ ബാധിക്കും എന്ന് ജേക്കബ്ബിനോട് ചോദിച്ചാല്‍, ഈ പറയുന്ന അത്താഴപ്പട്ടിണിക്കാരന് വഴിയില്‍ കിടന്ന് മാവേലി ലോട്ടറിട്ടിക്കറ്റ് കിട്ടുകയും, അതിന് ഒന്നാം സമ്മാനമായി മാരുതിക്കാര്‍ ലഭിക്കുകയും ചെയ്‌താല്‍ അതിന് പെട്രോളൊഴിക്കാന്‍ നേരത്ത് അവനെയും ഈ വിലക്കയറ്റം ബാധിക്കും എന്ന് പറയുന്ന ഇനമാണ് ജേക്കബ്ബ്. ഇതിന്റെ പരിഹാരം ചോദിച്ചാല്‍ ആ കാറുവിറ്റ് ഒരു ഡീസല്‍ ജീപ്പുവാങ്ങിയാല്‍ പോരേയെന്ന് ചോദിക്കുന്ന ഇനമായിരുന്നു ഐശ്വര്യയും.

ഈ കാലഘട്ടത്തിനിടയിലെപ്പോഴോ ജേക്കബ്ബിന്റെയുള്ളില്‍ ഐശ്വര്യയോടൊരു ഇഷ്‌ടമൊക്കെ തോന്നിത്തുടങ്ങി. ഇഷ്‌ടമെന്നുവെച്ചാല്‍ ഇത്തിരി സീരിയസായ ഇഷ്‌ടം. ഇഷ്‌ടന് ഈ ഇഷ്‌ടം ഇഷ്‌ടക്കാരിയോട് നേരിട്ടുപറയാനൊരു പേടിയും. അവള്‍ക്ക് തന്നോട് ഇഷ്‌ടമുണ്ടോയെന്നറിഞ്ഞിട്ട് പറയാം എന്ന്‌ ജേക്കബ്ബ് തീരുമാനിച്ചു. ഇനി അവളോട് ഇക്കാര്യം ചോദിക്കാന്‍ പറ്റിയ ഒരാളെ കണ്ടെത്തണം. ഈയുള്ളവനോട് ഇക്കാര്യം പറഞ്ഞപ്പോള്‍, നാക്കിനെല്ലില്ലാത്തവളാണ് ഐശ്വര്യ എന്ന സഹപ്രവര്‍ത്തകരുടെ സംസാരത്തില്‍ കഴമ്പില്ലാതില്ല എന്ന് ശരിക്കറിയാവുന്നതുകൊണ്ടും നല്ലൊന്നന്തരം നാടന്‍ തല്ല് നാട്ടില്‍ കിട്ടുമ്പോല്‍ എന്തിനാ ഇവിടെ വന്ന് തല്ലുകൊള്ളുന്നതെന്ന തിരിച്ചറിവുള്ളതുകൊണ്ടും ഈയുള്ളവന്‍ കൈമലര്‍ത്തി. ഒടുവില്‍ ജേക്കബ്ബ് തന്നെ ആളെ തപ്പിയെടുത്തു. വേറാരുമല്ല, നമ്മുടെ കഥാനായകന്‍ മഹേഷ് ആയിരുന്നു ഹംസവേഷമണിയാന്‍ നിയോഗിക്കപ്പെട്ടവന്‍.

കാര്യം മഹേഷിനെ അറിയിച്ചപ്പോള്‍ മഹേഷ് സന്തോഷത്തോടെ സമ്മതിച്ചു. അച്ചായന്‍ വിഷമിക്കണ്ട, ഇതെനിക്ക് വിട്ടേക്ക് എന്നൊരു ഡയലോഗും കാച്ചി. ജേക്കബ്ബ് ഹാപ്പി. പിന്നീട് ആഴ്‌ചയിലൊരിക്കലെങ്കിലും അച്ചായനേയും കൂട്ടി സ്റ്റാറ്റസ് അപ്‌ഡേഷന്‍ എന്ന വ്യാജേന ചുവന്ന വെളിച്ചത്തിലിരുന്ന് അത്താഴം കഴിക്കുന്നത് മഹേഷ് ഒരു ശീലമാക്കി. അങ്ങനെ മാസം രണ്ടുമൂന്ന് കഴിഞ്ഞു. മഹേഷും ഐശ്വര്യയും ഇടയ്‌ക്കിടെ മാറിനിന്ന് സംസാരിക്കുന്നതൊക്കെ കാണാറുണ്ടായിരുന്ന അച്ചായന്‍ ഉള്ളില്‍ സന്തോഷിച്ചു. എന്തായാലും ഇവന്‍ കാര്യങ്ങള്‍ക്കൊരു നീക്കുപോക്കുണ്ടാക്കിത്തരും. പക്ഷെ, ഒരിക്കല്‍ മഹേഷും ഐശ്വര്യയും ഒരുമിച്ച് പതിവിലുമധികം സന്തോഷത്തോടെ സംസാരിച്ചുകൊണ്ടുവരുന്നതു് കണ്ടപ്പോള്‍ അച്ചായനൊരു സംശയം. എവന്‍ തന്റെ കാര്യമൊന്നും പറയുന്നില്ലേ ? തന്നെ അവളൊന്ന് മൈന്‍ഡ് ചെയ്യുകപോലും ചെയ്‌തില്ലല്ലോ..! എന്തായാലും ആ വാരാന്ത്യത്തിലെ ചുവന്ന വെളിച്ചത്തിലെ അത്താഴവേളയില്‍ കാര്യങ്ങള്‍ എവിടെവരെയായി എന്ന് മഹേഷിനെക്കൊണ്ട് പറയിപ്പിക്കാമെന്നുതന്നെ അച്ചായന്‍ ഉറപ്പിച്ചു. അങ്ങനെ ആ ദിവസം വന്നെത്തി.

“ജേക്കബ്ബേ, നിനക്കറിയ്യോ... എവളില്ലേ... എവളെന്റെ കൂടെ പഠിച്ചതാ... പണ്ട്..”
“അതെനിക്കറിയാല്ലോ മഹേഷേ.. അതുകൊണ്ടല്ലേ മഹേഷിനെത്തന്നെ ഇക്കാര്യം ഏല്‍പ്പിച്ചത്..?”
“ങും... അന്നൊരിക്കല്‍ എനിക്കവളെ ഇഷ്ടമാണെന്ന് ഞാനവളോട് പറഞ്ഞാരുന്നു...!”

ങ്ഹേ..! അച്ചായന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി.

“ങ്ഹും, എന്നിട്ട്..?”
“അന്നവള്‍ എന്നോട് പറഞ്ഞതെന്താന്നറിയ്യോ..? ഈ കട്ടിലു് കണ്ട് പനിക്കണ്ടാന്ന്...! ഇവളെത്തന്നെ ജേക്കബ്ബിന് വേണോ..?”

ഹോ, സമാധാനമായി. മുമ്പില്‍ സോഡാ ചേര്‍ത്ത് വച്ചിരുന്നത് ഒറ്റവലിക്ക് വീശി, അടുത്ത പെഗ്ഗ് ഗ്ലാസിലേക്കൊഴിച്ചുകൊണ്ട് അച്ചായന്‍ പറഞ്ഞു.

“അത് സാരമില്ല മഹേഷേ... പഠിക്കുന്ന കാലത്ത് നമ്മളെന്തൊക്കെ പറയാറുണ്ട്..? അതൊക്കെ കുറെ കഴിയുമ്പോള്‍ നമ്മളൊക്കെ മറക്കില്ലേ..?”
“മറക്കുവാരിക്കും, പക്ഷേ...”
“പക്ഷേ...?”
“ഇപ്പോ അവള് പറയുന്നു അവള്‍ക്കന്നുതൊട്ട് എന്നെ ഇഷ്‌ടമായിരുന്നൂന്ന്...!”

അച്ചായന്‍ മൌനം. നേരത്തെ മുമ്പിലൊഴിച്ചുവെച്ചത് ഒറ്റവലിയ്‌ക്ക്കത്താക്കി. ഇത്തവണ സോഡയൊന്നും ഒഴിക്കാന്‍ നിന്നില്ല. എന്തിനാ വെറുതെ സോഡയൊക്കെ ഒഴിച്ച് സമയം കളയുന്നതെന്ന് കരുതിക്കാണും...

ബാക്കി ഊഹിക്കാമല്ലോ. അച്ചായന്‍ പതിയെ സ്‌ക്രീനില്‍ നിന്നും ഔട്ട്. മഹേഷ് - ഐശ്വര്യ ബന്ധം പൂര്‍വ്വാധികം ശക്തമായി. അല്ലറചില്ലറ വിവാദങ്ങള്‍ക്കൊടുവില്‍ മഹേഷ് ഐശ്വര്യയെ വിവാഹം കഴിച്ചു. ഐശ്വര്യയെ വിവാഹം കഴിച്ചതിനുശേഷം മഹേഷിന് നല്ല കാലമായിരുന്നു. ഒരു വിദേശകമ്പനിയില്‍ ജോലി കിട്ടി. ഐശ്വര്യയുമായി ഐശ്വര്യമായി വിദേശത്തേക്ക് പറന്നു. ഇപ്പോള്‍ ഒരു കുട്ടിയുമായി സസുഖം വാഴുന്നു. അച്ചായനോ..? പുരനിറഞ്ഞ്, അതും കഴിഞ്ഞ് പഞ്ചായത്തും നിറഞ്ഞുതുടങ്ങിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും കൂടി തകൃതിയായി പെണ്ണാലോചിച്ചുതുടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ആ... ആര്‍ക്കറിയാം..?

• മുഖം മനസ്സിന്റെ കണ്ണാടി ?

ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ മഹേഷിന്റെ വിശ്വവിഖ്യാതമായ നോട്ടത്തെപ്പറ്റി. നോട്ടം മാത്രമല്ല, ഐശ്വര്യയ്‌ക്കെന്നപോലെ മഹേഷിന്റെ നാക്കിനും ഒരു ലൈസന്‍‌സുമില്ലായിരുന്നു. ഒരിക്കല്‍ മഹേഷ് വഴിയില്‍ വെച്ച് എതിരെ വന്ന ഒരു പെണ്‍‌കുട്ടിയെപ്പറ്റി “നല്ല“ എന്തോ അഭിപ്രായം പറഞ്ഞതിന് (കമന്റടിച്ചു എന്ന് ആംഗലേയത്തില്‍ പറയാം) ആ കുട്ടി തിരിഞ്ഞുനിന്ന്, “നിനക്കൊന്നും വീട്ടില്‍ അമ്മേം പെങ്ങമ്മാരുമൊന്നുമില്ലേടാ” എന്നു് ചോദിച്ചതിന്, “ശ്ശെ, അതൊക്കെ മോശമല്ലേ..? അവരോട് ഇങ്ങനെയൊക്കെ പറയാന്‍ പറ്റുമോ..?” എന്ന് മഹേഷ് തിരിച്ചുചോദിച്ചുവെന്നത് അന്ന് അവന്റെ കൂടെയുണ്ടായിരുന്നവര്‍ കമ്പനിയില്‍ വന്ന് വിളമ്പിയിരുന്നു. മഹേഷിനോട് ചോദിച്ചപ്പോള്‍ അവന്‍ നിഷേധിക്കാനും പോയില്ല. അവനങ്ങനെയാ, ലീഡര്‍ കാണിക്കുന്നതുപോലെ “ആരുപറഞ്ഞു? എപ്പോള്‍ പറഞ്ഞു? എന്തിന് പറഞ്ഞു? ഞാനങ്ങനെ പറഞ്ഞിട്ടേയില്ല!” എന്ന ഉത്തരം പ്രതീക്ഷിച്ച് അവന്റെയടുത്ത് ചെന്നാല്‍ നിരാശയാവും ഫലം.!

പിന്നീടൊരിക്കല്‍ക്കൂടി അമ്മ പെങ്ങന്മാരെപ്പറ്റിയുള്ള ഇത്തരമൊരു “അന്വേഷണം” അവനു് കിട്ടി. ഇത്തവണ കമ്പനിയില്‍ വെച്ചുതന്നെയായിരുന്നു. അതും പുതുതായി ജോയിന്‍ ചെയ്‌ത ഒരു ചേച്ചിയില്‍ നിന്നും. മഹേഷിന്റെ നിഷ്‌കളങ്കമായ മറുപടി ഇങ്ങനെ :

“ഇതാ എനിക്ക് മനസ്സിലാകാത്തത്..! എല്ലാവരും ഇങ്ങനെ തന്നെയാ തിരിച്ചുചോദിക്കുന്നത്..! എന്തിനാണാവോ..?”

ആയിടയ്‌ക്കാണ് പെട്ടെന്നൊരു ദിവസം ഞങ്ങള്‍ക്കൊരു വാര്‍ത്ത കിട്ടുന്നത്. മഹേഷിന്റെ അമ്മയ്‌ക്ക് അസുഖം കൂടുതലാണ്. ക്യാന്‍‌സര്‍ ആയി കുറെ നാളായി കിടപ്പിലായിരുന്നുവത്രേ! ഇതൊന്നും ഞങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നില്ല. ഞങ്ങളോടൊന്നും അവന്‍ പറഞ്ഞിരുന്നില്ല എന്നതായിരുന്നു സത്യം. വിവരമറിഞ്ഞ ഞങ്ങള്‍ അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ട കാഴ്‌ച! അമ്മ കട്ടിലില്‍ കിടക്കുന്നു. ക്യാന്‍‌സര്‍ ആ ശരീരത്തിനെ വല്ലാതെ ഉണക്കിയിരുന്നു. ആകെ മെലിഞ്ഞ് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു അവര്‍. മഹേഷിന് രണ്ട് ചേട്ടന്മാര്‍. പെങ്ങന്മാരാരുമില്ല. ചേട്ടന്മാര്‍ രണ്ടിനും ജോലിയുള്ളതുകൊണ്ട് ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ വീട്ടുകാര്യങ്ങളൊക്കെ കുറെക്കാലമായി ചെയ്‌തിരുന്നത് അവന്റെ അച്ഛനായിരുന്നു. ഈ പുതിയ അറിവുകള്‍ ഞങ്ങള്‍ക്കൊക്കെ ഒരു ഷോക്കായിരുന്നു. ഞങ്ങള്‍ക്കറിയാവുന്ന മഹേഷിന് ഇങ്ങനെയൊരു കുടുംബപശ്ചാത്തലമുണ്ടെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അധികം താമസിയാതെ അവന്റെ അമ്മ ഈ ലോകത്തോട് യാത്ര പറഞ്ഞു. അന്ന് മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തിയ ഞങ്ങളോട് തമാശരൂപേണ അവന്‍ പറഞ്ഞു :

“ഇനിയിപ്പോ നിനക്ക് വീട്ടില്‍ അമ്മേം പെങ്ങന്മാരുമൊന്നുമില്ലേടാ എന്നുചോദിക്കുന്നവരോട് ധൈര്യമായി പറയാല്ലോ ഇല്ലാന്ന്...!”

ചുണ്ടില്‍ ഒരു ചിരിയോടുകൂടിയാണ് അവനിതുപറഞ്ഞതെങ്കിലും ആ സമയത്ത് അവന്റെ കണ്ണുകളിലുണ്ടായിരുന്ന വികാരം ഞങ്ങള്‍ക്ക് തിരിച്ചറിയാനായില്ല. പക്ഷെ, നെഞ്ചിലൊരു ഉടക്കുളി കൊളുത്തിവലിച്ചപോലൊരു വേദനയാണ് അവന്റെ ഈ വാചകം ഞങ്ങള്‍ക്ക് സമ്മാനിച്ചത്.
ഒരു വര്‍ഷത്തിനുശേഷം അപ്രതീക്ഷിതമായുണ്ടായ ഒരു ഹൃദയസ്തംഭനം അവന്റെ അച്ഛനെയും ഈ ലോകത്തുനിന്ന് യാത്രയാക്കി. ദൈവത്തിന്റെ വികൃതികള്‍ എന്നല്ലാതെ ഇതിനെ എന്തുവിളിക്കാന്‍..? അവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിച്ചിരുന്ന ഞങ്ങളോട് ഇത്തവണയും അവന്‍ പറഞ്ഞ വാചകം ഞങ്ങളെ വേദനിപ്പിച്ചു.

“അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. ഈ മൂന്ന് തടിമാടന്മാര്‍ക്ക് വെച്ചുണ്ടാക്കിക്കൊടുത്ത് ഞാന്‍ മടുത്തൂന്ന്. ഇനി അച്ഛന് ഞങ്ങള്‍ക്ക് വെച്ചുണ്ടാക്കിത്തരണ്ടല്ലോ?”

മറുപടിയൊന്നുമില്ലാതെ പകച്ചുനിന്ന ഞങ്ങളൊട് അവന്‍ തുടര്‍ന്നു :

“നിനക്ക് വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേടാ എന്ന് ഇനിയാരേലും ചോദിച്ചാല്‍ അവരോടും പറയാല്ലോ ആരുമില്ലെന്ന്..!”

ഒന്നും മിണ്ടാനാകാതെ തലകുനിച്ചുനില്‍ക്കുവാനേ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ.
വിധിയുടെ വിളയാട്ടം അവിടം കൊണ്ടും അവസാനിച്ചിരുന്നില്ല. നല്ലൊരു കലാകാരനായിരുന്ന അവന്റെ മൂത്ത ജ്യേഷ്‌ഠനെയും ലുക്കീമിയയുടെ രൂപത്തില്‍ വന്ന് അച്ഛന്റെയും അമ്മയുടേയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയതായിരുന്നു അടുത്ത സംഭവം. അതും വിവാഹിതനായി, രണ്ടുവര്‍ഷത്തിനുള്ളില്‍. സ്വന്തം കുഞ്ഞിന്റെ മുഖം ഒരു നോക്കുപോലും കാണാനനുവദിക്കാതെ.. ഈശ്വരാ എന്നുവിളിച്ചുപോകുമ്പോഴും സത്യത്തില്‍ അങ്ങനെയൊന്നുണ്ടോ എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍.

മഹേഷുമായി ഞാനിപ്പോഴും മെയില്‍ വഴി ബന്ധപ്പെടാറുണ്ട്. നേരത്തെ പറഞ്ഞ ജേക്കബ്ബച്ചായനുമായും. ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന പലര്‍ക്കും ഇങ്ങനെ സ്വകാര്യമായ വിഷമങ്ങള്‍ ഒത്തിരിയുണ്ടാകും. ചിരിക്കുവാനും മറ്റുള്ളവരെ ചിരിപ്പിക്കുവാനും എപ്പോഴും ശ്രമിക്കുന്ന പലരും പലപ്പോഴും സ്വന്തം നൊമ്പരങ്ങള്‍ മൂടിവെക്കുവാനായാണ് ഈ സന്തോഷത്തിന്റെ മുഖം‌മൂടി അണിയുന്നതെന്ന് മഹേഷിന്റെ ജീവിതം ഞങ്ങളെ പഠിപ്പിച്ചു. അതിനുശേഷവും മഹേഷിനെപ്പോലെ പലരെയും കണ്ടുമുട്ടിയിട്ടുണ്ട്. മുഖം മനസ്സിന്റെ കണ്ണാ‍ടിയാണെങ്കിലും ആ കണ്ണാടിയിലും ഒരിക്കലും പ്രതിഫലിക്കാത്ത മനസ്സുള്ള പലരെയും. സന്തോഷം പങ്കിട്ടാല്‍ ഇരട്ടിക്കും, സങ്കടം പങ്കിട്ടാല്‍ പകുതിയാകും എന്ന പഴമൊഴിയിലെ ഇരട്ടിക്കുന്ന സന്തോഷം മാത്രം പുറമേ കാണിക്കുന്ന, ആ പൊയ്‌മുഖത്തിന്റെ മറവില്‍ ദുഃഖത്തിന്റെ കനലുകള്‍ മൂടി വെക്കുന്ന, സ്വന്തം വേദനകള്‍ ഒരിക്കലും മറ്റുള്ളവരിലേക്ക് പകരാതെ വിദൂഷകവേഷം കെട്ടിയാടുന്ന ഇങ്ങനെയുള്ള എത്രയെത്ര മനുഷ്യര്‍ നമുക്കുചുറ്റുമുണ്ട്‍..?

10 comments:

ഈയുള്ളവന്‍ said...

എനിക്കൊരു കൂട്ടുകാരനുണ്ട്, പേര്... തല്‍ക്കാലം നമുക്കവനെ മഹേഷ് എന്നുവിളിക്കാം. എന്റെ കൂടെ മുമ്പ് ജോലിചെയ്‌തിരുന്നവന്‍. ഇപ്പോള്‍ ഭാര്യയും കുഞ്ഞുമായി ഒരു വിദേശരാജ്യത്ത് സ്ഥിരതാമസമാക്കിയവന്‍. ദീപയുടെ ഇട്ടന്‍സിന്റെ കഥ വായിച്ചപ്പോള്‍ അവനെക്കുറിച്ചും എഴുതിയാലോയെന്ന് തോന്നി. നമ്മളെല്ലാം കാണാറുള്ള, എന്നാല്‍ പലപ്പോഴും അറിയാതെ പോകുന്ന എത്ര മഹേഷുമാര്‍ നമുക്ക് ചുറ്റുമുണ്ട്..?

സു | Su said...

വായിച്ചു.

കുറച്ച് ചിരിച്ചു.

കുറേ വിഷമിച്ചു.

സൌഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നതില്‍ സന്തോഷം.

Anonymous said...

Aadyathe postile manasarinjulla chiri avasanam sankadathin vazhi mari koduthu
nannayirunnu kto

കൊച്ചുത്രേസ്യ said...

എന്തു പറയണമെന്നറിയില്ല.. ഇങ്ങനെ സന്തോഷത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ മറ്റുള്ളവരെ ചിരിപ്പിക്കുന്ന ഒരു കൂട്ടുകാരന്‍ എനിക്കുമുണ്ട്‌.എന്നും ഉച്ചയ്ക്ക്‌ എനിക്കും കൂടിയുള്ള ഭക്ഷണം എന്നും അവന്റെ അമ്മ കൊടുത്തുവിടുമായിരുന്നു."ഇങ്ങനൊക്കെ ചെയ്യുന്നതിനു നിന്റമ്മയ്ക്ക്‌ ഞാനെന്താ തരുക" എന്നു ചോദിച്ചതിന്‌ "ഒന്നും വേണ്ട.എന്നും ഇതേ പോലെതന്നെ സഹതാപത്തിന്റെയൊ അനുകമ്പയുടെയോ പരിവേഷമില്ലാതെ തുറന്നു പെരുമാറിയാല്‍ മതി.പണത്തിന്റെ ബുദ്ധിമുട്ട്‌ സഹികക്കാം; മറ്റുള്ളവരുടെ സഹതാപപ്രകടനമാണ്‌ താങ്ങാനാവാത്തത്‌" എന്നു പറഞ്ഞ അവന്റെ അപ്പോഴത്തെ മുഖഭാവം ഇപ്പോഴും മനസ്സിലുള്ളതു കൊണ്ടാവാം അവസാനത്തെ ഭാഗം വായിച്ചപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു പോയി.

Prasad S. Nair said...

Someone told and I quote ""Sooner or later we all discover that the important moments in life are not the advertised ones, not the birthdays, the graduations, the weddings, not the great goals achieved. The real milestones are less prepossessing. They come to the door of memory." Thank you for sharing your memories...keep posting...

മാണിക്യം said...

ബൈജു രണ്ടൂ ദിവസമായി ഞാനിതു വായിച്ചിട്ട്, മനസ്സിന് പറ്ഞ്ഞറിയിക്കാന് വയ്യാത്താ ഒരുവിങ്ങലായി…………....ഞാനെപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് കൂടുതല് തമാശ്ശപറയുകയും
ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതു ഒരു കടലോളം ദുഖം മനസ്സില് കൊണ്ടൂ നടക്കുന്നവര് ആണ്. താങ്കളുടേ ഏറ്റവും വലിയ ബാങ്ക് ബാലന്‍സ് ഇതു പൊലുള്ള സൌഹൃദങ്ങ്‌ളും ഓറ്‌മ്മകളും തന്നേ ആയിരിക്കും. സാധിക്കുന്നിടത്തോളം, മനസില് ഉളളത് പങ്കു വയ്ക്കൂ കരഞ്ഞും ചിരിച്ചും ആസ്വാതിച്ചും ഞാനും താങ്കളുടെ വിരുന്നില് പങ്കു കൊള്ളാം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ആദ്യത്തെ കഥകള്‍ വായിച്ചപ്പോള്‍ ഇതെന്തിനാ ഇങ്ങനെ ഒരു മുഴുനീളന്‍ പോസ്റ്റാക്കിയിട്ടിരിക്കുന്നേ മുറിച്ച് മൂന്നാലു പോസ്റ്റാക്കിക്കൂടെന്ന് ചോദിക്കാന്‍ തോന്നി.
എന്നാല്‍ അവസാനത്തേത് വായിച്ചപ്പോള്‍ മനസ്സിലായി ഇത്കണ്ണാടിയും കണ്ണാടിക്കകത്തെ മനസ്സുമാണ് മുറിച്ച് മാറ്റിയാല്‍ അതിന്റെ ജീവന്‍ പോവുംന്ന്.

പാച്ചേരി : : Pacheri said...

നന്നായി ബൈജു ...ഉള്ളില്‍ തട്ടുന്നപോലെ

ഹരിയണ്ണന്‍@Hariyannan said...

മഹേഷ് മനസ്സില്‍ വേദനയായി അവശേഷിക്കുന്നു...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സ്വന്തം വേദനകള്‍ ഉള്ളിലൊതുക്കി മറ്റുള്ളവര്‍ക്കായി ഉല്ലസിക്കുന്ന വേദന ഒരു എന്താ പറയുകാ അറിയില്ലിഷ്ടാ.. എന്നാലും ഒന്നും പറയാം സൌഹൃദത്തിന്റെ സ്നേഹത്തിനു വെളിച്ചമുണ്ടായാല്‍ നിലാവ് ഈ ഭൂമിയോളം പരന്നു കിടക്കും ..